Saturday 23 May 2015

തിരിച്ചറിവ്

ഇവിടെ എന്‍റെ ചില സുഹൃത്തുക്കള്‍ ചോദിച്ച ഒരു ചോദ്യം ഉണ്ട്, ഞാന്‍ എഴുതുന്നതില്‍ അതിശയോക്തിയോ, ഏച്ചുകെട്ടിയ കഥകളോ ഉണ്ടോ എന്ന്? അതിന്‍റെ ഉത്തരം വളരെ ലളിതം ആണ്; അതായത്, സത്യം പലപ്പോഴും കഥകളെക്കാള്‍ വിചിത്രം ആണ്! അനുഭവിക്കുന്നവര്‍ക്ക് മാത്രം അറിയുന്ന ഒരു അവസ്ഥ കൂടി ആണത്.
എന്‍റെ യാത്ര ഡയറിയിലെ ഓരോ ഏടും യഥാര്‍ഥ സംഭവങ്ങള്‍ മാത്രമാണ്. ഞാന്‍ സ്വയം അനുഭവിച്ചതും കണ്ടറിഞ്ഞതും ആയ വസ്തുതകള്‍ മാത്രം. ഓരോ ദിവസവും രാത്രി മുടങ്ങാതെ ഡിക്റ്റഫോണില്‍ റെക്കോര്‍ഡ്‌ ചെയ്തു സൂക്ഷിച്ചതും, എഴുതിയതുമായ കാര്യങ്ങള്‍ ഇവിടെക്ക് പകര്‍ത്തുന്നു എന്ന് മാത്രം.
(പിന്നെ ടെന്‍സിംഗ് എന്നത് എന്‍റെ ബുള്ളറ്റിന്റെ പേരാണ്. പലരും മെസ്സേജില്‍ വന്നു ചോദിക്കാറുണ്ട്. ഇനി ആ ചോദ്യം ഒഴിവാകും എന്ന് കരുതുന്നു)
ഇനി തുടര്‍ന്നു വായിക്കാം

<<ഒരേ കാടി ..>>

തുടക്കത്തില്‍ 'രാജുഭായ്' യുടെ കാര്യം പറഞ്ഞത് ഒരു ലൈറ്റ് തുടക്കത്തിനു വേണ്ടി മാത്രം ആയിരുന്നു. പക്ഷെ യാത്രയുടെ ഭൂരിഭാഗവും അങ്ങനെ ആയിരുന്നില്ല. നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ ആത്മാവ് അറിഞ്ഞ സംഭവങ്ങളില്‍ ഒന്നിലേക്കാണ്‌ ഈ അദ്ധ്യായം കടക്കുന്നത്‌.
യാത്രയുടെ പതിന്നാലാം ദിവസം. ഞാന്‍ രാവിലെ ബാരയില്‍ നിന്നും മിര്‍സപൂരിലേക്ക് (ബീഹാറില്‍ നിന്നും മധ്യപ്രദേശിലെക് ) ഉള്ള യാത്രയിലാണ് അന്ന് ഞാന്‍.

തലേന്ന് ഒരു ചെറിയ ലോഡ്ജ് മുറിയില്‍ ആണ് തങ്ങിയത്. അവിടെ കഴിക്കാന്‍ ഒന്നും കിട്ടിയില്ല. എന്തായാലും അതിരാവിലെ തന്നെ അവിടുന്ന് പുറപ്പെട്ടു. യാത്രക്കിടയില്‍ വഴിയരികില്‍ ഒരു ചെറിയ മാടക്കട കണ്ടു. അപ്പോഴേക്കും എട്ട് മണി ആയിട്ടുണ്ടാകും . എന്നോ വാങ്ങി വെച്ച പൊടിയും വെയിലും ഏറ്റു കിടക്കുന്ന കുറച്ചു ലെയ്സ് പാക്കറ്റുകള്‍ ആ പെട്ടിക്കടയില്‍ തൂങ്ങി കിടപ്പുണ്ട്. കട്ടന്‍ചായ അല്ലാതെ വേറെ ഒന്നുമില്ല . ഞാന്‍ ഒരു കപ്പ്‌ ചായ വാങ്ങി കുടിച്ചു. കൂടെ കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ബിസ്കറ്റുകളും അകത്താക്കി. കടക്കാരനും രണ്ടു ബിസ്കറ്റ് കൊടുത്തു കുറച്ചു നേരം നാട്ടു വര്‍ത്തമാനങ്ങളുമായി അവിടെ ഇരുന്നു. ഇതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ വല്ല ഹോട്ടലോ മറ്റോ ഉണ്ടാകുമോ എന്ന് ഞാന്‍ തിരക്കി. അവിടെ ചായ കുടിക്കാന്‍ വരുന്നത് പോലും ഒരു ആര്‍ഭാടം ആണെന്ന് പുള്ളിക്കാരന്‍ പറയുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത്. പിന്നല്ലേ ഹോട്ടല്‍!
"ഇവിടെ എല്ലാവരും പാവപ്പെട്ടവര്‍ ആണ്. ചായക്കടയില്‍ പോയി ആരും കഴിക്കില്ല. അവരവര്‍ക്ക് വേണ്ടത് വീട്ടില്‍ ഉണ്ടാക്കി കഴിക്കും''. കടയുടമ വിശദീകരിച്ചു. ഞങ്ങള്‍ വേറെയും പലതും സംസാരിച്ചു. പൈസയും കൊടുത്ത് ഞാന്‍ ടെന്‍സിങ്ങിനെ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു.
സിനിമയില്‍ പറയുന്നത് പോലെ നീലാകാശവും ചുവന്ന ഭൂമിയും മാത്രം. വെയില്‍ കത്തി തുടങ്ങി. 46 - 47 ഡിഗ്രീ ചൂടുണ്ട്. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ്‌ മാത്രം. വരണ്ട നിലങ്ങള്‍ പിന്നിട്ടു വയലുകളുടെ നടുവിലൂടെ ഹൈവേ നീണ്ടുകിടക്കുന്നു. വഴിയരികില്‍ എവിടെയും ഒരു കാക്കക്കാലിന്റെ തണല്‍ പോലുമില്ല. തീ പാറുന്ന വെയില്‍. എന്‍റെ കയ്യില്‍ കാലത്ത് വഴിയില്‍ കണ്ട ഒരു ചാമ്പ് പൈപ്പില്‍ നിന്നും നിറച്ച ഒരു കുപ്പി വെള്ളം ഉണ്ടായിരുന്നത് കഷ്ടിച്ച് ഒരു ഗ്ലാസ്‌ ബാക്കി ഉണ്ടാകും. കന്നാസില്‍ കുറച്ചു വെള്ളമുണ്ട്. അത് ഏറ്റവും അടിയന്തിരഘട്ടത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് . ഇടക്കിടക്ക് ബഫ് ( മുഖം മൂടുന്ന ഉറ ) ഒന്ന് നനച്ച് ഇടും. പത്തു മിനുറ്റ് കൊണ്ട് അത് ആവിയായി പോകും.. വല്ലപ്പോഴും ചെവിയും മൂക്കും നനയ്ക്കും . ഇങ്ങനെയൊക്കെയാണ് ചൂട് നേരിടുന്നത്. നേരം ഒരു മണിയായി. വിശന്നിട്ട്കണ്ണ് കാണുന്നില്ല. തലേന്ന് രാത്രി മുതല്‍ ഉള്ള ആഹാരം ഒരു ഗ്ലാസ്‌ കട്ടനും രണ്ടു ബിസ്കറ്റുമാണ്. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍, കുറച്ചു ദൂരെ ഒരു മരം കണ്ടു. അടുത്ത് കുറച്ചു കുറ്റിചെടികളും വള്ളിപടര്‍പ്പുകളും ഒക്കെയുണ്ട്. ഞാന്‍ ടെന്‍സിങ്ങിനെ അവിടെ പകുതി വെയിലിലും തണലിലും ഒക്കെയായി സെന്‍റര്‍ സ്റ്റാന്‍ഡില്‍ വെച്ചു . അവന്‍ കുറച്ചു റസ്റ്റ്‌ എടുക്കട്ടെ . ബാക്കിയുള്ള ഇത്തിരി സ്ഥലത്ത് ഞാന്‍ എന്‍റെ മുക്കാലി സ്ടൂള്‍ നിവര്‍ത്തി വെച്ചു മരത്തോടു ചേര്‍ത്തിട്ടു ചാരിയിരുന്നു.
എന്തൊരാശ്വാസം !
ഇനിയിപ്പോ ബിസ്കറ്റ് എങ്കില്‍ ബിസ്കറ്റ്! വിശന്നിട്ടു വയ്യ. വെള്ളം ഒരല്‍പ്പം കാണുമായിരിക്കും. തൊണ്ട നനക്കാം! ബൂട്ടുകള്‍ ഊരി വെച്ചു, ബാഗ്‌ തുറന്നു ബിസ്കറ്റ് കൂട് എടുത്തു പൊട്ടിച്ചു. അപ്പോള്‍ എന്‍റെ വലതു വശത്ത് ആരോ തോണ്ടുന്നു!!
ഇതാരെടാ? ഞാന്‍ നോക്കുമ്പോള്‍ ഒരു കുട്ടി! ഒരു നാലു വയസ്സ് കാണും. അവന്‍ ചിരിച്ചു; ഞാനും. ഇവന്‍ എവിടുന്നു വന്നതായിരിക്കും? പുറകില്‍ പാടങ്ങള്‍ ആണ്. ഞാന്‍ ഇരിക്കുന്ന മരത്തിന്‍റെ ശാഖകള്‍ പാടത്തേക്ക് ചാഞ്ഞുകിടക്കുകയാണ്. പിന്നെ കുറ്റിചെടികളും ഉണ്ട്. അതിനു പുറകില്‍ നിന്നായിരിക്കാം ഈ കുട്ടി വന്നത്. ആ കുട്ടി എന്‍റെ നീ ഗാര്‍ഡ് ( knee guard) ഒക്കെ തൊട്ടു പരിശോധിച്ചു. ഞെക്കി നോക്കി.
'ഇത് വേണോ?' ഞാന്‍ അവനു ബിസ്കറ്റ് കൂട് കാണിച്ചു ആംഗ്യഭാഷയില്‍ ചോദിച്ചു.
'എനിക്കാ?' അവന്‍ തന്‍റെ നെഞ്ചില്‍ തൊട്ടു തിരിച്ചും ആംഗ്യം കാട്ടി.
"ഉം." ഞാന്‍ കൂട് അവന്റെ കയ്യില്‍ കൊടുത്തതും അവന്‍ ശരം വിട്ടത് പോലെ പാഞ്ഞു അപ്രത്യക്ഷന്‍ ആയി .
ഈ കുട്ടി ഇതെങ്ങോട്ട് പോയി? ഞാന്‍ എന്തായാലും പുറകെ പോയി നോക്കാം എന്ന് കരുതി. കുറച്ചു വെള്ളം കിട്ടിയാല്‍ കുടിക്കാമല്ലോ. കുപ്പിയും കക്ഷത്തില്‍ തിരുകി, ബാഗും മറ്റും ഒതുക്കി വെച്ചു ഒരു കൂട് ബിസ്കറ്റും എടുത്തു ഞാന്‍ ആ പടര്പ്പുകളുടെ വശത്തുള്ള വരമ്പിലൂടെ കയറി .
അവിടെ കണ്ട കാഴ്ച! അവിടെ മൂന്ന് നാലു പേര് ഉണ്ട്. പശുവും രണ്ടു കിടാങ്ങളും മേയുന്നുണ്ട്. ഒരു കര്‍ഷക കുടുംബം ആണെന്ന് തോന്നുന്നു. ഉച്ച സമയത്തെ വിശ്രമത്തില്‍ ആവണം. നടന്നടുക്കുമ്പോള്‍ അവിടെ കണ്ട കാഴ്ച അപൂര്‍വമായ ഒന്നായിരുന്നു. ആ നാലുവയസ്സുകാരന്‍ എല്ലാവര്‍ക്കും ബിസ്കറ്റ് കൊടുക്കുന്നു. അവസാനം അവന്‍ തന്‍റെ പങ്കുമായി വരമ്പത്ത് കാലും നീട്ടി ഇരുന്നു രുചിയോടെ തിന്നുതുടങ്ങുന്നു. അപ്പോഴാണ്‌ ഞാന്‍ അവിടേക്ക് ചെല്ലുന്നത്. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു; കൂടെ ബാക്കിയുള്ളവരും. അടുത്തു അവന്റെ അമ്മ ആണെന്ന് തോന്നുന്നു, അവനേക്കാള്‍ ഇളയ ഒരു കുട്ടിയുമായി കൂനിപിടിച്ചു ഇരിക്കുന്നുണ്ട്. അവരെ ഒരു സ്ത്രീ ആണെന്ന് മാത്രമേ പറയാന്‍ കഴിയു. അസ്ഥികൂടത്തില്‍ തുണി ചുറ്റിയ ഒരു രൂപം മാത്രം.. പട്ടിണിയുടെയും പ്രാരാബ്ധത്തിന്റെയും ജീവനുള്ള പ്രതീകം. അവര്‍ക്ക് നേരെ ഞാന്‍ എന്‍റെ കയ്യില്‍ ഉള്ള ബിസ്കറ്റ് കവര്‍ നീട്ടി.
തനിക്ക് എടുക്കാമോ പാടില്ലയോ? അങ്ങനെയൊരു പരിഭ്രമവും അതിശയവും അവരുടെ മുഖത്തുണ്ട്. കൂടാതെ എന്‍റെ ഭക്ഷണം അവര്‍ തൊടുവാന്‍ പാടുണ്ടോ എന്ന സംശയവും. അതെങ്ങനെ അറിഞ്ഞു എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാവാം . ഏകാന്ത യാത്രകളും വ്യത്യസ്തമായ അനുഭവങ്ങളും ഒരാളെ വാക്കുകള്‍ക്കും അവസ്ഥകള്‍ക്കും അപ്പുറത്തു ചിലത് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ആക്കും എന്ന് മാത്രമാണ് അതിനുള്ള ഉത്തരം.
എന്തായാലും അവര്‍ ബിസ്കറ്റ് എടുത്തു. അവരുടെ ഭര്‍ത്താവു മൂന്നെണ്ണവും മറ്റൊരാള്‍ രണ്ടും എടുത്തു പോക്കെറ്റില്‍ വെച്ചു. ചിലപ്പോള്‍ വീട്ടില്‍ ആര്‍ക്കെങ്കിലും കൊടുക്കാനാവും എന്നൊക്കെ ഞാന്‍ കരുതി. ഞാനും അവരുടെ അടുത്തിരുന്നു,
എന്നാല്‍ എന്നെ അതിശയിപ്പിച്ചുകൊണ്ട് അയാള്‍ ആ ബിസ്കറ്റുകള്‍ ഓരോന്ന് വീതം അവിടെയുണ്ടായിരുന്ന പശുക്കള്‍ക്കും കിടാവുകള്‍ക്കും കൊടുത്തു!!  അങ്ങനെ ഞങ്ങള്‍ എല്ലാവരും കഴിച്ചു. എനിക്കാണെങ്കില്‍ ദാഹം വല്ലാതെയുണ്ട് . ''വെള്ളം കുടിക്കാന്‍ തരുമോ?'' ആംഗ്യവും ഹിന്ദിയും ചേര്‍ത്ത് ഞാന്‍ ചോദിച്ചു. അവര്‍ സംസാരിക്കുന്നത് ഹിന്ദി അല്ലായിരുന്നു.
ഓ തരാമല്ലോ എന്ന അര്‍ഥത്തില്‍ ആ സ്ത്രീ എനിക്ക് ഇടത്തരം ചരുവം പോലയുള്ള പാത്രത്തില്‍ വെള്ളം തന്നു. ഞാന്‍ കുടിച്ചു. ഉപ്പും പുളിയും ഒന്നും തോന്നാത്ത ഒരു വെള്ളം. ഇവരുടെ കഞ്ഞിവെള്ളം ആയിരിക്കും, അങ്ങനെ ഓര്‍ത്തുകൊണ്ട് ഞാന്‍ കുറച്ചു കുടിച്ചു. എന്തോ തരികള്‍ ഒക്കെ അതില്‍ ചേര്‍ത്തിട്ടുണ്ട്. എന്തായാലും കുടിച്ചപ്പോള്‍ നല്ല ഉന്മേഷം തോന്നി; ദാഹവും മാറി. ഞാന്‍ പാത്രം മടക്കി കൊടുത്തു. അപ്പോള്‍ നാലു വയസ്സുകാരന്‍ വന്നു ആ പാത്രം വാങ്ങി അതിലെ വെള്ളം കുറച്ചു കുടിച്ചു.
ആകെ ഒരു പാത്രം വെള്ളമേയുള്ളൂ, അതുകൊണ്ട് എല്ലാവരും അതില്‍ നിന്നു തന്നെ കുടിക്കുകയാണ്. എനിക്കതൊരു പ്രശ്നമായി തോന്നിയില്ല അപ്പോള്‍.
(യാത്രയുടെ ആദ്യ ദിനത്തില്‍ മിനറല്‍ വെള്ളം കുടിച്ചായിരുന്നു
എന്‍റെ ജീവിതം എന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ എന്‍റെ പ്ലാനുകളുടെ അര്‍ത്ഥമില്ലായ്മയും, കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ മൂന്നാം ദിനം സംഭവിച്ചു. അത് പിന്നീട് പറയാം.) എന്തായാലും അപരിചിതരോടൊപ്പം ഒരേ പാത്രം പങ്കിടുന്നത് അപ്പോള്‍ എനിക്കൊരു പ്രശ്നമായി തോന്നിയില്ല.

എന്നാല്‍ ഞാന്‍ കാണാന്‍/ പഠിക്കാന്‍ പോകുന്ന അവിസ്മരണീയമായ കാര്യം അതൊന്നുമല്ലായിരുന്നു. ഞങ്ങള്‍ ഇരുന്നിടതെക്ക് പശുക്കുട്ടി ഓടിവന്നു. ആ പാത്രത്തിലുള്ള വെള്ളം അതും കുടിച്ചു. വീട്ടുകാരന്‍ അതിന്‍റെ മുഖത്ത് പറ്റിയ വെള്ളവും പൊടിയും ഒക്കെ തന്‍റെ തോളില്‍ കിടക്കുന്ന തോര്‍ത്ത്‌ എടുത്തു നന്നായി തുടച്ചു. പശുക്കുട്ടി അയാളുടെ അടുത്ത് കിടന്നു അയവിറക്കാന്‍ തുടങ്ങി. പശുക്കുട്ടി കുടിച്ചു കഴിഞ്ഞും അതില്‍ ഇനിയും വെള്ളം ഉണ്ട്. വീട്ടുകാരന്‍ അതെടുത്ത് കുറെ കുടിച്ചു!! എന്തൊരു അനുഭവം! ഞാന്‍ സ്തബ്ധനായി ഇരുന്നു പോയി. ഞാന്‍ എന്താണ് കുടിച്ചത് , കാടിവെള്ളം...!
എല്ലാവരും ഒരേ പോലെ കാടി വെള്ളം. അത് വയറില്‍ ഇളകി മറിയുന്നത് പോലെ.. പക്ഷെ ആ നിമിഷം എനിക്ക് കുറെ തിരിച്ചറിവുകളുടെത് കൂടി ആയിരുന്നു....            തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍; തങ്ങളെ പോലെ തന്നെ, ഒരു പക്ഷെ അതിലേറെ സ്നേഹിക്കുന്ന മനുഷ്യര്‍. അവിടെ വേറിട്ടൊരു ജീവിതം ഇല്ല. എല്ലാവരും ഉള്ളത് ഒരേ പോലെ പങ്കിടുന്നു; എല്ലാവര്‍ക്കും വിശപ്പ്‌ ഒന്ന് തന്നെ.. കാലികള്‍ക്ക് തിന്നുവാന്‍ പച്ചപ്പുല്ലെങ്കിലും ഉണ്ട്; എങ്കിലും തങ്ങള്‍ കഴിക്കുന്നതെല്ലാം കൊടുത്തും പങ്ക് വെച്ചും സ്നേഹിക്കുന്ന മനുഷ്യര്‍. എനിക്കപ്പോള്‍ യാതൊരു അസ്വസ്ഥതയും തോന്നിയില്ല, എന്ന് മാത്രമല്ല എന്‍റെ ഉള്ളില്‍ ഒരു പുതിയ വെളിച്ചം നിറഞ്ഞിരുന്നു.
ആ നാലു വയസ്സുള്ള പിഞ്ചു ബാലന്‍റെ കാര്യം തന്നെ എടുക്കുക. വിശപ്പിന്റെ വില അറിയുന്ന ആ കുഞ്ഞ് തനിക്കു കിട്ടിയ വിശേഷപ്പെട്ട ആഹാരം ആദ്യം പങ്കു വെക്കുകയാണ്‌ ചെയ്തത്. അവസാനം മാത്രമാണ് ആ കുട്ടി സ്വയം കഴിച്ചത്! ഒരുപക്ഷെ ഈ ഞാന്‍ പോലും കഠിനമായ വിശപ്പ്‌ വരുമ്പോള്‍ എനിക്ക് കിട്ടിയ ആഹാരം ആദ്യം കഴിക്കുമായിരിക്കും; പിന്നീട് മറ്റുള്ളവരെ ഓര്‍ക്കുകയും ചെയ്യും. എന്നാല്‍ ഈ കുട്ടിയോ?
ഈ പാതയില്‍ എനിക്കായി ഒരുക്കിവെച്ചിരുന്ന ഉള്‍ക്കണ്ണ്‍ തുറപ്പിക്കുന്ന അനുഭവങ്ങളില്‍ ഒന്ന്..
ഞാന്‍ അറിയുന്നു... 'യാത്ര തന്നെ ജീവിതം; ജീവിതം തന്നെ യാത്ര...'

Thursday 14 May 2015

രാജു ഭായ് -രണ്ടാം/അവസാന ഭാഗം

 ഹംപിയിലെ രാജു ഭായ് -രണ്ടാം/അവസാന ഭാഗം
*(ഒന്നാം/ആദ്യ ഭാഗം വായിചിട്ടില്ലാത്തവര്‍ ആദ്യ പോസ്റ്റ്‌ നോക്കുക )
ഞാന്‍ ചാവി വാങ്ങി വെച്ചു മുറി അടച്ചു .
കട്ടിലില്‍ വന്നിരുന്നു ഡയറി എടുത്തു .
ടക് ... ടക്
വാതില്ക്കല്‍ രാജു ഭായ്
സാറിന് കഴിക്കാന്‍ എന്താണ് വേണ്ടത് ? അയാളുടെ ചോദ്യം കേട്ടാല്‍ ഒരു മെനു ഇപ്പോള്‍ മാജിക് പോലെ എടുത്തു കാണിക്കും എന്ന് തോന്നും .
'' നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് . ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ഒരു ഗ്രാമീണ ജീവിതം ആസ്വദിക്കാന്‍ ആണ് നിങ്ങളുടെ വീട്ടില്‍ താമസിക്കുന്നത് . നിങ്ങള്‍ കഴിക്കുന്നതേ എനിക്ക് തരാവൂ .
ഞങ്ങള്‍ക്കിന്നു ഫ്രൈ റൈസ് ആണ് !
നിങ്ങള്‍ ഫ്രൈ റൈസ് ആണോ ഉണ്ടാക്കുന്നത്
അതെ ഇന്ന് രാത്രി ഫ്രൈ റൈസ് ആണ്
ഉള്ളില്‍ അല്പം നിരാശ തോന്നി ; ഈ ചൈനീസ് ഫുഡില്‍ നിന്നും ഇവിടത്തുകാര്‍ക്കും മോചനമില്ലേ ...
ഒകെ എനിക്കും അത് മതി .
ശരി സര്‍ , ചായ എങ്ങനെ ഉണ്ടായിരുന്നു ?
നല്ല ചായ ആയിരുന്നു ! ഞാന്‍ സത്യസന്ധമായി പറഞ്ഞു .
പിന്നീട് ഒരു അരമണിക്കൂര്‍ ആരും ശല്യപ്പെടുത്താന്‍ വന്നില്ല . ടിവി എനിക്ക് തന്ന മുറിയില്‍ ഒരു സാരി പുതച്ചു ഉറങ്ങുന്നുണ്ടായിരുന്നു . ഞാന്‍ അതിന്റെ പ്ലഗ് പൊയന്ടിലും സമാന ഇടങ്ങളിലും ആയി എന്‍റെ ചാര്‍ജറുകള്‍ ഫിറ്റ്‌ ചെയ്തു .
അങ്ങനെ ഫ്രൈ റൈസിനു സമയം ആയി . എനിക്കാണെങ്കില്‍ നല്ല വിശപ്പുണ്ട് .
ഒരു പ്ലേറ്റില്‍ അപ്പോള്‍ മുറിച്ചെടുത്ത വാഴയിലയില്‍ ഫ്രൈ റൈസ് വിളമ്പി വെച്ചിട്ടുണ്ട് ഗൃഹനാഥയായ മംഗളമ്മ .
സോണമസൂരി ചോറില്‍ മഞ്ഞളും മുളകും ചേര്‍ത്ത് വറുത്തതില്‍ അങ്ങിങ്ങായി കാരറ്റുകഷണങ്ങള്‍ , ബീന്‍സ് കഷണങ്ങള്‍ ഒക്കെ അലങ്കാരത്തിനു വെച്ചിട്ടുണ്ട് .. ഫ്രൈ റൈസ് . ഞാന്‍ അത് മുഴുവന്‍ അകത്താക്കി , സീരിയല്‍ കാണാതെ വിങ്ങുന്ന മംഗളമ്മക്ക് നന്ദി പറഞ്ഞു ഉറങ്ങാന്‍ കിടന്നു ... ശുഭരാത്രി .. പുറത്ത് ഗ്രാമത്തിന്റെ നിശബ്ദത , പശുക്കള്‍ ഇടക്ക് കരയുന്നു , രാക്കിളികള്‍ പാടുന്നു .. ഞാന്‍ എപ്പോഴോ ഉറങ്ങിപ്പോയി ..
കാലത്ത് ഉറക്കം കഴിഞ്ഞു പുറത്തിറങ്ങി . നല്ല അന്തരീക്ഷം .. ശുദ്ധമായ വായു . വീട്ടിനു പുറത്ത് ഒരാളുടെയും അനക്കമില്ല . എല്ലാവരും എവിടെ ? അപ്പോള്‍ തോട്ടത്തില്‍ നിന്നും ഒച്ച കേട്ടു . അവിടെ ചെന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പാകമായ കായക്കുലകള്‍ മുറിച്ചു ഒരു മിനി ടെമ്പോ യില്‍ കയറ്റുകയാണ് .
ഞാന്‍ ദേവരാജ് , രാജുഅണ്ണന്‍റെ ബന്ധു , അയാള്‍ സ്വയം പരിചയപ്പെടുത്തി .
അവരെല്ലാം എവിടെ ?
അവരൊക്കെ റസ്റൊരന്റില്‍ പോയി . രാവിലെ തുറക്കണ്ടേ ?
ആഹാ നന്നായി ഇവര്‍ക്ക് ഹോട്ടല്‍ ഉണ്ടോ ?
സാറിന് ബ്രേക്ക് ഫാസ്റ്റ് വേണ്ടേ . ഞാന്‍ ഇപ്പൊ തന്നെ അവിടെ പോയി കൊണ്ടുവരാം . ഇതും പറഞ്ഞു ദേവരാജ് അപ്രത്യക്ഷനായി .
രണ്ടര ഷവറില്‍ കുളിച്ചു ഞാന്‍ വേഗം റെഡി ആയി . വേഗം കഴിച്ചു രാവിലെ തന്നെ ഹമ്പി കാണാന്‍ പോണം . ക്യാമറകള്‍ ഒക്കെ എടുത്തു വെച്ചു . അടുത്ത് തന്നെയാണ് ഹമ്പി ; അതുകൊണ്ട് നടന്നാണ് പോകുന്നത് .
ദേവരാജ് വേഗം വന്നു . കയ്യില്‍ ഒരു അഞ്ചിഞ്ചു വലിപ്പമുള്ള കറുത്ത പ്ലാസ്റിക് കവര്‍ .
( നമ്മുടെ നാട്ടില്‍ നിരോധിച്ച റീ സൈക്കിള്‍ ചെയ്ത പ്ലാസ്റിക് കവര്‍ ആണത് ) അതിനുള്ളില്‍
' കന്നടമ്മ ഡൈലി ' പത്രക്കടലാസില്‍ വിശ്രമിക്കുന്ന രണ്ടു ഇഡ്ഡലികള്‍ , മുകളില്‍ ഒരു ഭംഗിക്ക് കുറച്ചു ചമ്മന്തി . തീര്‍ന്നില്ല , വേറെ ഒരു വെള്ള പ്ലാസ്റ്റിക്‌ കൂടില്‍ കുറച്ചു ചായ നിറച്ചു കെട്ടിയിട്ടുണ്ട് ; കൂടെ ഒരു പേപ്പര്‍ കപ്പും .
ഞാന്‍ മാതൃഭാഷയില്‍ നാക്കില്‍ വന്ന ചില വാക്കുകള്‍ വിഴുങ്ങി
'' മി ദേവരാജ് , ഇങ്ങനെയാണോ നിങ്ങള്‍ ഒരു അതിഥിയോട് പെരുമാറുന്നത് ? കുറഞ്ഞ പക്ഷം നിങ്ങള്‍ ഈ ഭക്ഷണം ഒരു പാത്രത്തില്‍ വിളമ്പി കൊണ്ടുവന്നു തന്നിരുന്നെങ്കില്‍ എത്ര മോശമാണെങ്കിലും ഞാന്‍ കഴിച്ചേനെ . തനിക്കൊന്നും ഒരു മര്യാദ ഇല്ലേ ? കഷ്ടം . ഇന്നാ , ഇത് ഇയാള്‍ കൊണ്ട് പോയി എന്താന്ന് വെച്ച ചെയ്യ്‌ , ഞാന്‍ പുറത്തു നിന്നു കഴിച്ചോളാം .'' ഞാന്‍ ആ കവര്‍ വരാന്തയിലേക്ക്‌ അങ്ങിനെ ഇട്ടു. . ആ ചായ എടുത്തു ഗ്ലാസില്‍ ഒഴിച്ച് കുടിച്ചു .
സോറി സര്‍ , അറിയാതെ പറ്റിപ്പോയി സര്‍ , ഇനി ഇങ്ങനെ ഉണ്ടാവില്ല സര്‍ .. ദേവരാജ് പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ . ഞാന്‍ അയാളെ ശ്രദ്ധിക്കാതെ ഹമ്പിയിലെക്ക് നടന്നു .
സാറെ സോറി , ഇവിടെ അടുത്ത് തന്നെയാ നമ്മുടെ റസ്റ്റ്‌റെന്റ് .അവിടെ കഴിക്കാം . ദേവരാജ് വിടുന്ന മട്ടില്ല . ഞാന്‍ ഒന്നയഞ്ഞു . ശരി നോക്കാം . ഞങ്ങള്‍ മെയിന്‍ റോഡില്‍ ഒരു ചെറിയ കലുങ്കിനടുത്ത് എത്തി. . രണ്ടു മൂന്നു കൊച്ചു പെട്ടിക്കടകള്‍ ഉള്ള ഒരു സ്ഥലം .
ഇതാ സര്‍ റസ്റ്റ്‌റെന്റ് !
എവിടെ ?
ദേ , ഇത് തന്നെ .. ദേവരാജ് ഉത്സാഹത്തോടെ ചൂണ്ടി . ഒരു ചെറിയ ഡസ്ക് , രണ്ടു സ്റ്റൂളുകള്‍ . പുറകില്‍ മംഗളമ്മ ഇരിക്കുന്നുണ്ട് . മുന്‍പില്‍ ഒരു തട്ടില്‍ ഇഡ്ഡലി നിരത്തി വെച്ചിരിക്കുന്നു . ഒരു അലുമിനിയ പാത്രത്തില്‍ ചമ്മന്തി .
വാ വാ അവര്‍ എന്നെ കൈ കാട്ടി വിളിച്ചു . ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ ആഞ്ഞു നടന്നു .
ദേവരാജ് പുറകെ ഓടി വന്നു .
ഞാന്‍ ഉച്ചക്ക് വീട്ടില്‍ വന്നു കഴിച്ചോളാം ഇപ്പോള്‍ എനിക്കൊന്നും വേണ്ട . ഞാന്‍ ദേവരാജിനോട് പറഞ്ഞു .
ഹംപിയിലേക്ക് ഉള്ള വഴിയില്‍ ഒരു ചെറിയ ഉന്തുവണ്ടിയില്‍ ഒരു പയ്യന്‍ നല്ല ഒന്നാന്തരം പൂരിയും കിഴങ്ങുകറിയും വില്‍ക്കുന്നു . ഞാന്‍ അതുവാങ്ങി കഴിച്ചു കാഴ്ചകളുടെ വിരുന്നുണ്ണാന്‍ പുറപ്പെട്ടു.
ഹംപി എനിക്ക് കുറെയേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു . എല്ലാം വിശദമായിത്തന്നെ കണ്ടും അനുഭവിച്ചും കുറെ നേരം ചിലവഴിച്ചു . നന്നായി വിശന്നു തുടങ്ങിയപ്പോള്‍ വാച്ചില്‍ സമയം ഒന്നര ആകുന്നു . ഇനി മടങ്ങാം രാജുഭായിയും മംഗളമ്മയും ഇപ്പോള്‍ ഭക്ഷണം റെഡി ആക്കി കാത്തിരിക്കുകയായിരിക്കും . ഞാന്‍ അവരുടെ വീട്ടിലേക്കുള്ള വഴിയിലൂടെ തണല്‍ പറ്റി വേഗം നടന്നു . വീടിനു പുറത്ത് മുളങ്കാലും ചാരി താടിക്ക് കയ്യും കൊടുത്ത് മംഗളമ്മ വെറ്റിലയും ചവച്ചു ചിന്തവിഷ്ടയായി ഇരിപ്പുണ്ട് . രാജുഭായി , ദേവരാജ് ഇവരൊന്നും അവിടെ ഇല്ല . എല്ലാം തീറ്റയും കഴിഞ്ഞു പോയോ ?
സാറ് വെല്ലോം കഴിച്ചോ ? മംഗളമ്മ സ്നേഹപൂര്‍വ്വം അന്വേഷിച്ചു .
'' അതെങ്ങനെ ? നിങ്ങളോട് ഞാന്‍ ഉച്ചക്ക് ഉണ്ണാന്‍ വരും എന്ന് പറഞ്ഞിട്ടല്ലേ പോയത് ?'' ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേ ? നിങ്ങളാരും ഉച്ചക്ക് ഒന്നും കഴിക്കുകയില്ലേ ? ഞാന്‍ ചോദിച്ചു .
മറുപടി ഒരു മറുചോദ്യം എന്‍റെ നേര്‍ക്ക് വന്നു
സാറിന് കഴിക്കാന്‍ എന്താ വേണ്ടത് ? ഇപ്പൊ ഉണ്ടാക്കി തരാം . തൈര് സാദം ?
മംഗളമ്മ എഴുന്നേറ്റു സാരിയൊക്കെ വലിച്ചുകുത്തി അടുക്കളയിലേക്ക് പ്രവേശിക്കാന്‍ തയ്യാറായി . ഇവര്‍ ഒരു മടിച്ചി ആണെന്ന് എനിക്ക് മനസ്സിലായി . ശരി തൈര് സാദം എങ്കില്‍ തൈര് സാദം ; എനിക്കിഷ്ടമുള്ള ആഹാരം ആണത് എന്നൊക്കെ സ്വയം പറഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ചു .. ഞാന്‍ തൈര് സാദം പ്രതീക്ഷിച്ചു അകത്തു ഇരുന്നു , വിശന്നിട്ടാണെങ്കില്‍ കുടലു കരിയുന്നു , തലയും നോവുന്നു . മണി രണ്ടു കഴിഞ്ഞു . ഞാന്‍ ക്ഷമ കെട്ടു പുറത്തു വന്നു .
ഇപ്പൊ തരാം സര്‍ . മംഗളമ്മ അനങ്ങാപ്പാറ പോലെ നില്‍ക്കുകയാണ് . അപ്പോള്‍ ഒരു ചെറുക്കന്‍ വിട്ടില് പോലെ ചാടി വന്നു . അവനാണ് ചിരഞ്ജീവി ! അവന്‍ വന്ന പാടെ മംഗളമ്മ കയ്യില്‍ ചുരുട്ടിവെച്ച പൈസ അവനു കൊടുത്തു .
'' പോയി തൈര് മേടിച്ചോണ്ട് വാ !''
എന്‍റെ തൈര്‍ സാദത്തിനുള്ള പ്രധാന ഉല്പന്നം കടയില്‍ ഇരിക്കുന്നെയുള്ളൂ എന്ന് അപ്പോഴേക്കും നിസ്സഹായതയോടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. . മണി രണ്ടര.... രണ്ടേമുക്കാല്‍ ...
അവസാനം പ്ലേറ്റില്‍ വിരിച്ച തൂശനിലയില്‍ നല്ല ഒന്നാന്തരം തൈരുസാദം എത്തി !! . ഈ തള്ളയുടെ കൈപ്പുണ്യം അപാരം .. പക്ഷെ കൂടെ ഒന്ന് തൊട്ടുകൂട്ടാന്‍ ചുറ്റും നോക്കിയിട്ടും ഒന്നും വെച്ചിട്ടില്ല എന്ന് മനസ്സിലായി . അപ്പോഴാണ് ഓര്‍ത്തത് . കയ്യില്‍ ഉണ്ടല്ലോ പതിനേഴു നാള്‍ മുന്‍പ് പായ്ക്ക് ചെയ്ത നല്ല കടുമാങ്ങ ! അവനെ തൊട്ടുകൂട്ടി ഉഷാറായി ഞാന്‍ തൈരുസാദം അടിച്ചു . ഇനി ഒരു ചെറിയ വിശ്രമം ..
അല്‍പ്പനേരം ഒരു മയക്കം . അത് കഴിഞ്ഞു എടുത്ത ഫോട്ടോസ് എല്ലാം ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റി ബാറ്ററികള്‍ എല്ലാം ചാര്‍ജ് ചെയ്യാന്‍ ഇട്ടു . നേരം നാലു മണി കഴിയുന്നു . ഞാന്‍ ഇറങ്ങി പുഴവക്കിലെക്ക് നടന്നു . തുന്ഗഭദ്ര അങ്ങനെ ശാന്തമായി ഒഴുകുന്നു . നീന്തിതുടിക്കുന്ന കുട്ടികള്‍ , കുളിക്കുന്നവര്‍ , അലക്കുന്നവര്‍ കൂടെ ഗ്രാമത്തിലെ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കൈമാറുന്നുണ്ടാകാം. തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാന്‍ ഇറങ്ങി നന്നായി ശരീരം തണുക്കും വരെ കുളിച്ചു . എന്തൊരു സുഖം . കുളി കഴിഞ്ഞു വീണ്ടും നാട്ടുവഴികള്‍ ചുറ്റി ഒരു ചായയും കുടിച്ചു മടങ്ങിയെത്തിയപ്പോള്‍ ഏഴു മണിയായി . നാളെ അതിരാവിലെ പുറപ്പെടണം . ബാഗുകള്‍ പായ്ക്ക് ചെയ്തു ടെന്‍സിങ്ങിനെ റെഡി ആക്കി നിര്‍ത്തണം . നാളെ കാസര്‍ഗോഡ് ആണ് തീരുമാനിച്ചിരിക്കുന്നത് , ഇവിടെ നിന്നും 485 കി മി ഉണ്ട് .
വൈകുന്നേരം രാജു ഭായി വന്നു .
സാറിന് രാത്രി കഴിക്കാന്‍ എന്താണ് വേണ്ടത് ?
നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് ? ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ എനിക്കുവേണ്ടി നിങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട . നിങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും ഒരു പങ്ക് എനിക്ക് തരിക . മനസ്സിലായോ ? ഞാന്‍ ശാന്തനായി പറഞ്ഞു .
ശരി സര്‍ .
എട്ടരമണിയോടെ അത്താഴം എത്തി .
പാത്രത്തില്‍ ഇലയിട്ട് അതില്‍ ചൂട് ചോറ് . വശത്ത് ഒരു കപ്പില്‍ രസം . പിന്നെ ഒന്നില്‍ മുട്ട ചിക്കി വറുത്തത് ( ചുവന്ന മുളക് ആണ് ചേര്‍ത്തിരിക്കുന്നത് ) , കുറച്ചു ഉള്ളിക്കഷണങ്ങള്‍ . നല്ല വിശപ്പുണ്ട് . ഞാന്‍ സ്വാദോടെ ഉണ്ടു. ഉഗ്രന്‍ രസം . ഊണ് കഴിഞ്ഞു ഞാന്‍ ഒരു കപ്പു രസം കൂടി വാങ്ങി കുടിച്ചു ( എക്സ്ട്രാ !)
താലി ഭക്ഷണം ഇഷ്ടപ്പെട്ടോ ? രാജു അന്വേഷിച്ചു
അപ്പൊ ഇത് താലി ആയിരുന്നോ !! ഞാന്‍ ഓര്‍ത്തു
'' വളരെ ഇഷ്ടപ്പെട്ടു ,'' ഞാന്‍ പറഞ്ഞു
സാറ് എക്സ്ട്രാ രസവും കുടിച്ചു .. '' അതെ !''
സാര്‍ നാളെ വെളുപ്പിന് പോവുമല്ലോ , അപ്പോള്‍ ഇപ്പൊ കഴിച്ച താലി ഉള്‍പ്പടെ 260 രൂപ ആഹാരത്തിനായി .....
അയാള്‍ വിശദീകരിച്ചു , '' താളിക്ക് 200 രൂപ , സാദം 40 രൂപ , ഇന്നലെ കുടിച്ച കട്ടഞ്ചായ 20 രൂപ !
ഇരുപതു രൂപയോ ? ഞാന്‍ വാ പൊളിച്ചുപോയി
അതെ സര്‍ , അത് സ്പെഷ്യല്‍ കട്ടന്‍ ആയിരുന്നു . പിന്നെ സാറിന് തന്ന ബ്രേക്ക്‌ ഫാസ്റ്റ് കോംപ്ലിമെന്‍ററി ആയിരുന്നു ... അതാണ് സര്‍ എടുത്ത് എറിഞ്ഞത് !!!
ഞാന്‍ ചിരിക്കണോ ? കരയണോ ?
ഇതാ 300 രൂപ ! വെച്ചോ , ബാക്കി ടിപ് !!
ഞാന്‍ മുറിയില്‍ കയറി വാതില്‍ അടച്ചു . അലാറം സെറ്റ് ചെയ്ത ഉറങ്ങാന്‍ കിടന്നു .
രാവിലെ നാലു മണിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ രാജു ഭായി ഒരു ചെറിയ ഗ്ലാസില്‍ ഒരു ഔണ്‍സ് കട്ടന്‍ കൊണ്ട് തന്നു .
'' ഇതിനെത്രയാ ?'' ഞാന്‍ ചോദിച്ചു ..
അയ്യോ അങ്ങനൊന്നും പറയരുത് സര്‍ , സര്‍ ഞങ്ങളുടെ ഗസ്റ്റ് അല്ലെ . ഇപ്പൊ പോകുവല്ലേ അതാണ് .
ഞാന്‍ തലയാട്ടി , ''ഉം , ഞാന്‍ നിങ്ങളുടെ ഗസ്റ്റ് .. ഒരു ഗസ്ടിനോട് ഇങ്ങനെ ആണോ പെരുമാറുന്നത് ? ഇപോ കുടിച്ച ചായ ഇന്നലെ ഞാന്‍ തന്ന ടിപ്പില്‍ വകവേച്ചോ '', ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ..
'' സോറി സര്‍ , സോറി . സാറ് ഞങ്ങളുടെ വഴികാട്ടിയാണ് . ഞാന്‍ ഈ ബിസിനെസ്സ് തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു . സാറ് ഇനീം വരണം !!''
ഞാന്‍ ഇതുകേട്ട് പുളകിതനായി ടെന്‍സിങ്ങിനെ തലോടി സ്റ്റാര്‍ട്ട്‌ ചെയിതു.

അടുത്ത ലക്‌ഷ്യം 485 കിലോ മീറ്റര്‍ അകലെ ....എന്‍റെ കേരളത്തിലേക്ക്....... smile emoticon





Sunday 10 May 2015

രാജു ഭായ്



സുഹൃത്തുക്കളെ ,
അങ്ങനെ ഏപ്രില്‍ പതിനാറു മുതല്‍ മെയ്‌ 9 വരെ നീണ്ട എന്‍റെ സഞ്ചാരം പതിമ്മൂന്നു സംസ്ഥാനങ്ങളും 6264 കിലോമീറ്ററുകളും പിന്നിട്ടു തിരിച്ചെത്തിയിരിക്കുന്നു . ഈ യാത്ര വളരെയേറെ വ്യത്യസ്തമായ , നല്ലതും , മോശവുമായ ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് തന്നു . ഒന്ന് പറഞ്ഞാല്‍ ,പോയ ആള്‍ അല്ല തിരിച്ചെത്തിയ ആള്‍ എന്ന് പറയുന്നത് ശരിയായിരിക്കും . കാരണം , നമ്മുടെ നാട് , ജനങ്ങള്‍ , ജീവിതങ്ങള്‍ , സംസ്കാരങ്ങള്‍ ഇവയെക്കുറിച്ച് എല്ലാം എന്‍റെ ചില കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടി വന്നു എന്നുള്ളതാണ് വാസ്തവം . എന്തായാലും എന്‍റെ യാത്രാനുഭവങ്ങള്‍ ഞാന്‍ ഇവിടെ എഴുതി തുടങ്ങുകയാണ് . ഇതൊരു ദൈനംദിന വിവരണം അല്ല . ചില നുറുങ്ങുകള്‍ മാത്രം ..(വളരെ സീരിയസ്സായുള്ള കാര്യങ്ങളും അനുഭവങ്ങളും യാത്രയുടെ ലക്ഷ്യങ്ങളും എല്ലാം ഒരു ബ്ലോഗില്‍ എഴുതാമെന്ന് കരുതുന്നു.അതിന് അല്‍പ്പം സമയം എടുക്കും. അതുവരെ ഈ കുറിപ്പുകളിലൂടെ നമുക്ക് സഞ്ചരിക്കാം )

ഈ അനുഭവം തിരിച്ചുള്ള വഴി ആദ്യം ഹംപിയില്‍ നിന്നാകട്ടെ ..
എന്‍റെ യാത്രയുടെ പതിനെട്ടാം ദിവസം . ഹൈദരാബാദിലെ മെഹബൂബ് നഗറില്‍ നിന്നും .280 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചക്ക് ശേഷം 3 മണിക്ക് ഞാന്‍ ഹംപിയില്‍ എത്തി . പിറ്റേദിവസം വിശദമായി കാണാന്‍ ആയിരുന്നു പരിപാടി . എന്തായാലും വൈകുന്നേരം വരെ ഞാന്‍ വിരൂപക്ഷ ക്ഷേത്രത്തിന്റെ പരിസരങ്ങള്‍ ഒക്കെ ചുറ്റി നടന്നു കണ്ടു . അവിടെ കുറച്ചു ഗൈഡുകള്‍ ഒക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട് .
'' സര്‍ , റൂം വേണോ ? 500 , 750, 1000 വാടക ആകും . ''
ഞാന്‍ എന്തായാലും അന്നേ ദിവസം ഒരു ഹോട്ടലില്‍ തങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല ; പക്ഷെ ഇവര്‍ കൂടുതല്‍ വാടകയാണ് പറയുന്നത് . ഈ പറയുന്ന വാടക കൊടുക്കേണ്ടുന്ന ഹോട്ടല്‍ ഒന്നും ആ പരിസരത്തില്ല എന്ന് എനിക്ക് വന്ന വഴിക്ക് തന്നെ മനസ്സിലായി . കുറച്ചു നേരം കൂടി കഴിഞ്ഞു . അപ്പോള്‍ ഗൈഡ് ആണെന്നൊന്നും തോന്നാത്ത ഒരാള്‍ അടുത്ത് വന്നു .
'' സര്‍ ഇവിടെ അടുത്ത് നല്ല ഹോട്ടല്‍ മുറി ഉണ്ട് . ''
'' എനിക്ക് വേണ്ട , ഞാന്‍ ഇന്ന് തന്നെ മടങ്ങും .'' അയാള്‍ പിന്നെ എന്നെ മൈന്‍ഡ് ചെയ്യാതെ മാറിനിന്നു. പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ . അപ്പോള്‍ ഞാന്‍ പതുക്കെ അയാളോട് ചോദിച്ചു 
'' നിങ്ങള്‍ ഗൈഡ് തന്നെ ആണോ ? എവിടെയാണ് വീട് ?''
'' ഇവിടെ അടുത്ത് തന്നെയാണ് എന്‍റെ വീട് . കൃഷിക്കാരന്‍ ആണ് . പിന്നെ വൈകുന്നേരം ഇവിടെ വന്നു റൂം ഒക്കെ വേണ്ടവര്‍ക്ക് ഏര്‍പ്പാടാക്കും . ഹോട്ടലുകാര്‍ നൂറോ നൂറ്റമ്പതോ കമ്മീഷന്‍ തരും.'' ഇത്രയും അയാള്‍ തുറന്നു പറഞ്ഞത് ഞാന്‍ ഉടനെ മടങ്ങും എന്ന് തോന്നിയിട്ടാണ് .!
'' ശരി . നിങ്ങളുടെ വീട്ടില്‍ എന്നെ കൂടി താമസിപ്പിക്കാമോ ?'' 
അയ്യോ സാറേ , എന്റെത് ഒരു കൊച്ചു വീടാണ് . രണ്ടു മുറി മാത്രമേയുള്ളൂ ' 
എനിക്ക് ഹോട്ടല്‍ വേണ്ട . വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണവും കിടക്കാന്‍ ഒരിടവും മതി , ഞാന്‍ പറഞ്ഞു , '' വീട്ടില്‍ ആരൊക്കെയുണ്ട് ?
'' ഞാന്‍ , ഭാര്യ , പ്ലസ്‌ ടു കഴിഞ്ഞ മകന്‍ .. ഒരു മിനിറ്റു സര്‍ .''
അയാള്‍ കുറച്ചു മാറി നിന്നു ഫോണില്‍ സംസാരിച്ചു . ഭാര്യയോട്‌ ആയിരിക്കണം . എന്നിട്ട് തിരിച്ചു വന്നു .
ശരി സര്‍ നമുക്ക് പോകാം , ഇവിടെ അടുത്ത് തന്നെ ആണ് .! ഞാന്‍ അയാളെ ടെന്സിങ്ങിന്റെ പിന്നില്‍ ഇരുത്തി .ക്ഷേത്രത്തിന്റെ വശത്തുള്ള ഇടവഴിയിലൂടെ കുറച്ചു ദൂരം പോയപ്പോള്‍ വഴതോപ്പിനു നടുവില്‍ ഒരു കൊച്ചുവീട് ! 
ഇതാണ് സര്‍ . രണ്ടു മുറിയുണ്ട് . ഒന്ന് അടുക്കള , മറ്റേത കിടപ്പുമുറി.
സംഗതി സെറ്റപ്പ് എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു .
നല്ല ഗ്രാമം , പച്ചപ്പ്‌ നിറഞ്ഞുനില്‍കുന്ന പറമ്പിന് നടുവില്‍ ചെറിയൊരു വീട് . കൊള്ളാം ഗംഭീരം ഞാന്‍ മനസ്സില്‍ പറഞ്ഞു ' ഞാന്‍ തേടിയത് ഇത് തന്നെ , അത് തന്നെ കാലില്‍ ചുറ്റി !!
രണ്ടു മുറി വീടിനു മുന്‍പില്‍ ഓല കെട്ടി ഒരു പന്തല്‍ പുര ഉണ്ട് . ആ ഭാഗങ്ങളില്‍ സാധാരണമയുള്ള ഒരു എടുപ്പാണ് അത് . അവിടെ ടെന്‍സിങ്ങിനെ സ്വസ്ഥമായി വിശ്രമിക്കാന്‍ വെച്ചു അതിന്റെ ബാക്കി സ്ഥലത്ത് കയറുകട്ടില്‍ കൂടി കിടപ്പുണ്ട് . അത് ചൂണ്ടിക്കാണിച്ചു അയാള്‍ പറഞ്ഞു .
'' സാര്‍ , ഇവിടെ സൌകര്യമായി കിടക്കാം . വാടക 300 രൂപ !!''
ങേ ! ഈ മുറ്റത്ത്‌ കിടക്കാന്‍ മുന്നൂറു രൂപയോ ? ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി . ഇയാള്‍ ആള് കൊള്ളാമല്ലോ ?
എന്താ നിങ്ങളുടെ പേര് ?
രാജു സര്‍ , എന്താ സര്‍ ?
എന്‍റെ പേര് നിങ്ങള്‍ക്കറിയാമല്ലോ . ഞാന്‍ ആരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് എനിക്കറിയണ്ടെ , എന്ന് ഞാന്‍ .
ഇതെന്‍റെ ഭാര്യ മംഗളമ്മ , അവിടെ ഒത്തൊരു ആണിന്റെ ഭാവഹാവാദികളോടെ നിന്നിരുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി രാജു ഭായ് പറഞ്ഞു. . പിന്നൊരു മകന്‍ , ചിരഞ്ജീവി . ചിരഞ്ജീവി തല്‍കാലം സീനില്‍ ഇല്ലാത്തതും പ്ലസ്‌ ടുവിനു പഠിക്കുന്നു എന്ന് പറയപ്പെടുന്നതുമാണ് .
ഉം , അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ് . സ്വാഭാവികമായി എന്‍റെ കണ്ണ് അടുക്കളയല്ലാത്ത രണ്ടാമത്തെ മുറിയിലേക്ക് തിരിഞ്ഞു . 
'' ഈ മുറി എനിക്ക് കിടക്കാന്‍ തരാമോ?'' 
കാരണങ്ങള്‍ ഉണ്ട് . എനിക്ക് ഗോപ്രോ , ഡി.എസ് . എല്‍ .ആര്‍ , ഫോണ്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യണം . പിന്നെ സാധനങ്ങള്‍ സുരക്ഷിതമായി വെക്കുകയും വേണം .
രാജു ഭായിക്ക് പൂര്‍ണ്ണസമ്മതം . 
ഞാന്‍ മുറി ഒന്ന് കണ്ടോട്ടെ ?
ഓ അതിനെന്താ ?
മുറി കൊള്ളാം , കട്ടിലും ടിവി യും ഒക്കെ യുണ്ട് . മുഷിഞ്ഞ മണവും നന്നായി തന്നെയുണ്ട് .
'' വാടക 600 രൂപയാകും സര്‍ , പിന്നെ കട്ടിലില്‍ വേറെ ബെഡ് ഷീറ്റ് വിരിച്ചു തരാം .'' ഒരു സൌജന്യം തരുന്ന മട്ടില്‍ രാജുഭായി പറഞ്ഞു .
ഈ കുടുസ്സു മുറിക്കു ഇത്രേം തുകയോ ? എനിക്ക് ചെറിയ രീതിയില്‍ ദേഷ്യം വന്നു തുടങ്ങി . ഇയാള്‍ അറപ്പന്‍ ആണല്ലോ .
കുറച്ചു നേരം ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു . '' ഒകെ സാര്‍ 400 രൂപ ,ഭക്ഷണം 200 രൂപ ! അദേ , സാറ് എത്ര ദിവസം കാണും ?
ഒരു ... രണ്ടു ദിവസം ..
സാറിന്റെ ഇഷ്ടം . കാലത്ത് പത്തു മണിക്കാണ് ചെക്ക് ഔട്ട്‌ ടൈം !! ഈ യാത്ര തുടങ്ങിയതില്‍ പിന്നെ ശരിക്കും ഞാന്‍ ഞെട്ടിയത് ഇപ്പോഴാണ്‌ കേട്ടോ ! ( ഇനീം എത്ര ഞെട്ടാന്‍ ഇരിക്കുന്നു ! അതപ്പോള്‍ അറിഞ്ഞില്ല )
ഈ ബിസിനസ്‌ ചര്‍ച്ചക്കിടയില്‍ മംഗളമ്മ മുറി അടിച്ചുവാരി അവരുടെ കുറച്ചു സാധനങ്ങള്‍ ഒക്കെ എടുത്തു അടുക്കള മുറിയില്‍ വെച്ചു . ഞാന്‍ കുടിയേറുകയും ചെയ്തു .
എല്ലാം അണ്‍ പാക്ക് ചെയ്തു . അത്യാവശ്യം ആയി ഇനി വേണ്ടത് കുളിക്കുകയാണ് .
വീട്ടില്‍ ടോയിലെറ്റ് ഉണ്ടെന്നു നേരത്തെ തന്നെ രാജു പറഞ്ഞിരുന്നു . അതാണല്ലോ യാത്രയിലെ ഒരു അത്യാവശ്യ ഘടകം . 
അവിടെ കുളിക്കാം .. വീടിന്റെ വശത്തുള്ള ഒരു മറ കാണിച്ചു രാജു പറഞ്ഞു . സാറിന് മൂന്ന് ഷവര്‍ തരും . ഞങ്ങള്‍ക്ക് രണ്ടു ഷവര്‍ ആണ് . സാറിന് സ്പെഷ്യല്‍ ഒരു ഷവര്‍ കൂടി . ഞാന്‍ കണ്ണും തള്ളി നില്‍ക്കുമ്പോള്‍ രാജു രണ്ടു കയ്യിലും ഓരോ കുടം വെള്ളവും ആയി വന്നു .
ഇതാണ് ഷവര്‍ !
ഞാന്‍ മൂന്ന് ഷവറില്‍ കുളിച്ചു വന്നപ്പോഴേക്കും നല്ല ഒന്നാന്തരം കട്ടഞ്ചായ മംഗളമ്മ ഉണ്ടാക്കിയിരുന്നു .നന്നായി..., കൈപ്പുണ്യം ഉണ്ടല്ലോ !
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാജു ഒരു പഴഞ്ചന്‍ കടലാസ് കഷണവും ആയി വന്നു . ചിരഞ്ജീവി ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള ബുക്കില്‍ നിന്നും കീറി എടുതതയിരിക്കണം .
സാറേ , സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഇതില്‍ ഒന്നെഴുത്ണം
ഞാന്‍ എന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്തു. ഇതില്‍ എല്ലാമുണ്ട് . അയാള്‍ കാര്‍ഡ്‌ തിരിച്ചും മറിച്ചും നോക്കി പോക്കെറ്റില്‍ വെച്ചു പരുങ്ങി നിന്നു 
എന്താ ?
അത് സര്‍ , ഒരു അമ്പതു രൂപ കൂടി വേണം .
??
കമ്മീഷന്‍ ആണ് !
നിങ്ങളുടെ വീട് , നിങ്ങളുടെ മുറി , അതിനു കമ്മീഷന്‍ ചോദിക്കുന്നോ ഈ പണ്ടാരം ???!!!
അത് പിന്നെ ബിസിനെസ്സ് അല്ലെ സര്‍ , കമ്മീഷന്‍ വേണം .
അയാള്‍ക്ക് ഞാന്‍ രണ്ടു ദിവസം വാടകയും ഭക്ഷണവും ചേര്‍ത് ആയിരം രൂപയും പിന്നെ അമ്പത് രൂപ കമ്മീഷനും കൊടുത്തു. ഇയാള്‍ ഒരു നടക്ക് പോവില്ല .. ഞാന്‍ മനസ്സില്‍ പറഞ്ഞു .
ഈ മുറിയുടെ ചാവി എവിടെ ? കൊണ്ടുവാ ? ഞാന്‍ പറഞ്ഞു . അയാള്‍ ഒരു ചാവി കൊണ്ട് വന്നു . ഒരെണ്ണം കൂടിയില്ലേ 
ഉണ്ട് സര്‍ . അതും കൊണ്ട് വാ . ഞാന്‍ ഇപ്പോള്‍ ഇവിടെ വാടകക്ക് താമസിക്കുകയല്ലേ ? അപ്പോള്‍ എനിക്ക് ചാവി വേണം . ഞാന്‍ പറഞ്ഞു .
ഞാന്‍ ചാവി വാങ്ങി വെച്ചു മുറി അടച്ചു .
തുടരും ..... 
ബാക്കി അടുത്ത പോസ്റ്റില്‍ . (അഭിപ്രായം അറിഞ്ഞിട്ടു തുടര്‍ന്നുള്ള പോസ്റ്റുകള്‍ ഇട്ടു വെറുപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാല്ലോ wink emoticon )